52 ദിവസത്തെ ട്രോളിങ്ങ് നിരോധനം കഴിഞ്ഞ് ഞായറാഴ്ച അര്‍ധരാത്രി മുതൽ മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ കടലിലേക്ക് പോയിത്തുടങ്ങും. മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, തോപ്പുംപടി, ചവറ, നീണ്ടകര തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ നിന്നായി ചെറുതും വലുതുമായ ആയിരക്കണക്കിന് ബോട്ടുകളാണ് വലിയ പ്രതീക്ഷകളുമായി കടിലേക്ക് പോകാന്‍ തയാറായി നിൽക്കുന്നത്.
കിളി, കണവ, കരിക്കാടി ചെമ്മീൻ, തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യ ദിനങ്ങളില്‍ സാധാരണ ലഭിക്കാറ്. എന്നാല്‍ ഇക്കുറി മണ്‍സൂണ്‍ മഴയുടെ കുറവ് ഈ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
കാലവര്‍ഷത്തിൽ കാര്യമായി കാറ്റുകോളുമുണ്ടാക്കാതിരുന്നതിനാല് കടല്‍ ഇതുവരെ ഇളകിയില്ല. ഇതു പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കാര്യമായി ദോഷം ചെയ്തിരുന്നു. സമാന സാഹചര്യം ബോട്ടുകള്‍ക്കും പ്രതികൂലമാകുമെന്നാണ് ബോട്ടുടമകളുടെയും ആശങ്ക.
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും തിരിച്ചെത്തിക്കഴിഞ്ഞു. ബോട്ടുകളില്‍ ജോലി അന്വേഷിച്ചു എത്തിയ വടക്കേ ഇന്ത്യക്കാരായ അതിഥിത്തൊഴിലാളികളും മുനമ്പം മുരുക്കുംപാടം മേഖലകളില്‍ തമ്പടിച്ചിട്ടുണ്ട്.
ബോട്ടുകളിലേക്കുള്ള ഭക്ഷണ സാധനങ്ങളും കുടിവെള്ളവും മത്സ്യബന്ധന ഉപകരണങ്ങളുമെല്ലാം കയറ്റിക്കഴിഞ്ഞു. ഐസ്, ഇന്ധനം നിറക്കലും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു