മുംബൈ: ഒരു കുടുംബത്തിലെ ഒമ്പത് പേർ ജീവനൊടുക്കിയ സംഭവത്തിൽ സ്വകാര്യ പണമിടപാട് സംഘത്തിലെ 13 പേർ അറസ്റ്റിൽ. സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തതായി സാംഗ്ലി എസ്.പി ദീക്ഷിത് ഗെദം ചൊവ്വാഴ്ച പറഞ്ഞിരുന്നു.
തിങ്കളാഴ്ചയാണ് രണ്ട് സഹോദരങ്ങളുടെ കുടുംബത്തിലെ ഒമ്പത് പേർ വ്യത്യസ്ത സ്ഥലങ്ങളിലെ വീടുകളിൽ വിഷം കഴിച്ച് മരിച്ചതായി കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറായ പോപ്പാട്ട് യല്ലപ്പ വാൻമോർ (52), സംഗീത പോപ്പട്ട് വാൻമോർ (48), അർച്ചന പോപ്പട്ട് വാൻമോർ (30), ശുഭം പോപ്പാട്ട് വാൻമോർ (28), മണിക് യല്ലപ്പ വാൻമോർ (49), രേഖാ മാണിക് വാൻമോർ (45), ആദിത്യ മണിക് വാൻമോർ (15), അനിത മണിക് വാൻമോർ (28), അക്കത്തൈ വാൻമോർ (72) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ മുതൽ അംബികാ നഗർ ചൗക്കിലെ വസതിയുടെ വാതിൽ തുറന്നിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു. വാതിലിൽ മുട്ടിയിട്ടും ആരും ഉത്തരം നൽകിയില്ല. തുടർന്ന് വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് ആറ് പേർ മരിച്ചതായി കണ്ടെത്തിയത്. ബാക്കിയുള്ള മൂന്ന് പേരുടെ മൃതദേഹങ്ങൾ രാജധാനി കോർണറിന് സമീപം മറ്റൊരു വസതിയിൽ പിന്നീട് കണ്ടെത്തി. വാൻമോർ സഹോദരന്മാരും മറ്റ് ചില കുടുംബാംഗങ്ങളും കുറ്റാരോപിതരായ പണമിടപാടുകാരിൽ നിന്ന് ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു.
കൃത്യസമയത്ത് പലിശ അടച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങളെ പണമിടപാടുകാർ വാക്കാലും ശാരീരികമായും ഉപദ്രവിച്ചു. സമ്മർദ്ദം സഹിക്കാതെ വന്നപ്പോഴാണ് എല്ലാവരും ജീവനൊടുക്കിയതെന്ന് ലോക്കൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ അജയ് സിന്ദ്കർ പറഞ്ഞു. സംഭവത്തിന് ഡൽഹിയിലെ ബുരാരി കൂട്ട മരണവുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുമെന്നാണ് എസ്.പി ഗെദം ദീക്ഷിത് പറഞ്ഞത്. 2018 ജൂലൈയിലായിരുന്നു ‘മോക്ഷപ്രാപ്തി’ നേടുന്നതിനായി ഒരു കുടുംബത്തിലെ 11പേർ ഡൽഹിയിലെ ബുരാരിയിൽ ജീവനൊടുക്കിയത്.
കലിതുള്ളി പേമാരി, പ്രളയം, മണ്ണിടിച്ചിൽ; 24 മണിക്കൂറിനിടെ മരണപ്പെട്ടത് പത്ത് പേർ
ഗുവാഹത്തി: അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 80 കടന്നതായി റിപ്പോർട്ട്. 34 ജില്ലകളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,72,140 ആളുകളെയാണ് പ്രളയം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രണ്ട് പൊലീസുകാരുൾപ്പെടെ 10 പേർ കൂടി വെള്ളപ്പൊക്കത്തിൽ മരിച്ചു. 2,31,819 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പ്രളയത്തിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനിടയിൽ കോപ്പിലി നദിയിലെ കുത്തൊഴുക്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു കോൺസ്റ്റബിളും ഒലിച്ചുപോയി. ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിലെ വെള്ളം പലയിടത്തും അപകടമാം വിധമാണ് ഒഴുകുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) നാല് യൂണിറ്റുകളെയും മൊത്തം 105 ഉദ്യോഗസ്ഥരെയും ബരാക് താഴ്‌വരയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിയാനി വിന്യസിച്ചിട്ടുണ്ട്. അടിയന്തര നടപടിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഗുവാഹത്തിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്. 4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. മനുഷ്യർക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. കസിറങ്കാ നാഷണൽ പാർക്കിൽ ഒരു പുലിയുൾപ്പടെ 5 മൃഗങ്ങൾ പ്രളയത്തിൽ ചത്തു. അസമിൻ്റെ അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.