കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

0

കോഴിക്കോട്: കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിലാകെ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് തൊട്ടുമുന്‍പ് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ഗ്രീസിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.

മെയ് 11നാണ് ജംഷീദിനെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിമരിച്ചതെന്നായിരുന്നു കൂട്ടുകാരുടെ മൊഴി. എന്നാല്‍ ഇത് വിശ്വാസയോഗ്യമല്ലെന്നും ട്രെയിന്‍ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണത്തിന് പിന്നാലെ ജംഷീദിന്റെ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുണ്ട്. മരണത്തില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഒമാനില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് ശനിയാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് കര്‍ണാടകയിലേക്ക് പോയത്. സുഹൃത്ത് അഫ്‌സലും അവന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും വീട്ടില്‍ അറിയിച്ചിരുന്നു. പിന്നീട് യാത്രയ്ക്കിടെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചു. ഒരു കടയില്‍ നിന്നാണ് വിളിക്കുന്നത് എന്നും അങ്ങോട്ട് വിളിച്ചാല്‍ കിട്ടില്ലെന്നും വീട്ടില്‍ അറിയിച്ചിരുന്നു. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരെ കാണാനില്ലെന്നും കയ്യില്‍ പൈസയില്ലെന്നും പറഞ്ഞ് ജംഷിദ് വീണ്ടും വീട്ടിലേക്ക് വിളിച്ചെന്നും കുടുബം പറയുന്നു.

അന്ന് അഫ്‌സല്‍ കൂടെയില്ലേ, അവന്റെ നമ്പര്‍ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഫ്‌സലും ഒപ്പമില്ലെന്ന് പറഞ്ഞെന്നും 1000 രൂപ അക്കൗണ്ടില്‍ ഇട്ടുനല്‍കിയ ശേഷം ജംഷിദിനോട് തിരിച്ച് ട്രെയിന്‍ കയറാന്‍ പറഞ്ഞിരുന്നെന്നും ജംഷിദിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. ഇതിനുശേഷം അന്വേഷിച്ചപ്പോഴാണ് ജംഷിദ് പോയത് അഫ്‌സലിനൊപ്പം അല്ലെന്നും ഫെബിന്‍ഷാ, റിയാസ് എന്നിവര്‍ക്കൊപ്പമാണെന്നും മനസ്സിലാക്കിയത്. ഫെബിന്‍ ഷായുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ കുഴപ്പമൊന്നും ഇല്ലെന്നും ബുധനാഴ്ച നാട്ടിലെത്തുമെന്ന് ഫെബിന്‍ഷാ പറഞ്ഞെന്നും ജംഷിദിന്റെ പിതാവ് പറഞ്ഞു.

എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഫെബിന്‍ ഷാ നാട്ടിലുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ ഫോണിലേക്ക് വിളിച്ച് അപകടം പറ്റിയെന്നും ജംഷിദിന്റെ ബന്ധുക്കളേയും കൂട്ടി മാണ്ഡ്യയിലെത്താനും ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് ജംഷിദ് മരിച്ചതായി അറിയുന്നത്. ചോദിച്ചപ്പോള്‍ യാത്രയ്ക്കിടെ മദ്ദൂര്‍ എന്ന സ്ഥലത്ത് കാര്‍ നിര്‍ത്തി ഉറങ്ങിയെന്നും ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജംഷിദിനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഇത് കള്ളമണെന്നാണ് ജംഷിദിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസിന്റെ നടപടികളിലും കുടുംബത്തിന് സംശയമുണ്ട്.
ജംഷിദ് ട്രെയിനിനു മുന്നിലേക്കു ചാടിയെന്നാണ് പോലീസുകാര്‍ പറഞ്ഞത്. കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍പോലും പോലീസിന് 10,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും ജംഷിദിന്റെ പിതാവ് പറയുന്നു. മൃതദേഹം തിരക്കിട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ട്. ജംഷിദിന്റെ കൂടെയുണ്ടായിരുന്ന റിയാസിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും റിയാസിനെ അടുത്തിടെ ലഹരിവസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നുവെന്നും മുഹമ്മദ് പിതാവ് ആരോപിച്ചു.

ലഹരിക്കടത്തിന് വേണ്ടി ഇവര്‍ ജംഷിദിനെ ചതിക്കുകയായിരുന്നുവെന്നും കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ ഇട്ടതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം. ജംഷിദിന്റെ ശരീരത്തിലുള്ള മുറിവുകള്‍ ട്രെയിന്‍ തട്ടിയുണ്ടായ രീതിയിലുള്ളതല്ലെന്നും പിതാവ് പറയുന്നു. മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം കൂരാച്ചുണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ജംഷിദിന്റേത് ആത്മഹത്യയാണെന്നും എന്‍ജിന്‍ ഡ്രൈവര്‍ ഇത് കണ്ടെന്നുമാണ് മാണ്ഡ്യ പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മാണ്ഡ്യ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here