കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17), പന്മന വടക്കുംതല പാലവിള കിഴക്കതിൽ പരേതനായ ബിജു- സുനിത ദമ്പതികളുടെ മകൻ ബിനീഷ് ( 16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ചവറ കോവിൽത്തോട്ടം 132 ഭാഗത്തായിട്ടാണ് ഇവർ കുളിക്കാനായി ഇറങ്ങിയത്. ഇന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ബിനീഷിന്റെ മൃതദേഹം കരിത്തുറ ഭാഗത്തുനിന്നും ജയകൃഷ്ണന്റെ മൃതദേഹം നീണ്ടകര ഹാർബറിനു സമീപത്തു നിന്നുമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് സംഭവം. ഇരുവരെയും കാണാതായതിന് പിന്നാലെ നീണ്ടകര കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ചവറ ഫയർഫോഴ്സ്, ചവറ പോലീസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി നടത്തിയിരുന്നു.
ശക്തമായ തിരമാല ഉള്ളതിനാൽ രാത്രി തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികളും ബന്ധുക്കളും തീരത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ട വൈകുന്നേരം 6.20 ഓടെ പ്ലസ്ടു ഫലം അറിഞ്ഞ ശേഷം കൂട്ടുകാരുമൊത്ത് ഇവർ രണ്ട് പേർ കുളിക്കാനായി ഇറങ്ങുകയായിരുന്നു. മറ്റ് മൂന്ന് പേരായ വടുതല സ്വദേശി സിബിൻ (17), കളരി സ്വദേശി വിജിൽ (20), വടക്കുംതല സ്വദേശി അഭിരാജ് (17) എന്നിവർ കരയിൽ നിൽക്കുകയായിരുന്നു.
ഇതിനിടയിൽ ജയകൃഷ്ണനും ബിനീഷും സമീപത്ത് കിടന്നിരുന്ന തെർമോകോൾ ഷീറ്റുപയോഗിച്ച് കടലിൽ ഇറങ്ങി കുളിക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങി താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.