ഗ്വാളിയോർ: കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ ട്രെയിനുകൾക്ക് നേരെ വ്യാപക ആക്രമണം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍ എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായി.
ഗ്വാളിയോർ സ്റ്റേഷനിൽവച്ച് പ്രതിഷേധക്കാർ എസി കമ്പാർട്ടുമെന്റിന്റെ ഗ്ലാസുകൾ അടിച്ചുതകർത്തു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ട്രെയിനില്‍ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെയെത്തിയവർ ആക്രമിക്കുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
പദ്ധതിയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബിഹാറില്‍ ബിജെപി ഓഫീസിന് തീവച്ചു. പ്രതിഷേധക്കാര്‍ മൂന്ന് ട്രെയിനുകളും ബസുകളും കത്തിച്ചു. ഹരിയാനയില്‍ പോലീസ് വാഹനത്തിന് തീവച്ചു. രാജസ്ഥാനിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.
ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ പോലീസ് സ്റ്റേഷനുകള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. മുസാഫര്‍പൂര്‍ നഗരത്തില്‍ പ്രതിഷേധക്കാര്‍ റോഡിലിറങ്ങി ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു.
സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കാറുള്ള ചക്കാര്‍ മൈതാനില്‍ ഒന്നിച്ച് കൂടി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ 100 കണക്കിനാളുകള്‍ ഒന്നിച്ച് കൂടി അജ്മീർ-ഡല്‍ഹി ദേശീയപാതയിൽ ഗതാഗതം തടഞ്ഞതോടെ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നാല് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തെ സൈനിക സേവനത്തിനുശേഷം ഇവരില്‍ 25 ശതമാനത്തിന് മാത്രം സൈന്യത്തില്‍ തുടരാം. മറ്റുള്ളവര്‍ക്ക് പിരിയുമ്പോള്‍ പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ നല്‍കും. ഇവര്‍ക്ക് പെന്ഷന് ഉണ്ടാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു.
പദ്ധതിക്കെതിരെ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. സൈന്യത്തില്‍ ജോലി ആഗ്രഹിക്കുന്ന യുവാക്കളാണ് ഇപ്പോള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബിഹാറിലെ അരാ റെയില്‍വേ സ്റ്റേഷനു സമീപം രണ്ടാം ദിവസവും പ്രതിഷേധം തുടരുകയാണ്.
ബക്സാറില്‍ റെയില്‍വേട്രാക്കിലിറങ്ങി പ്രതിഷേധിച്ചതോടെ ജനശതാബ്ദി എക്സ്പ്രസ് വൈകിയാണ് ഓടിയത്. പാടലിപുത്ര എക്സ്പ്രസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
സൈന്യത്തിലേക്ക് പഴയ രീതീയില്തന്നെ റിക്രൂട്ട്മെന്റ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. യുവാക്കളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രതിഷേധം കൂടുതല്‍ അക്രമസാക്തമാവുകയാണ്.
ഇതിനിടെ അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും കേജരിവാളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നു. ഇടതുപാര്‍ട്ടികളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.