ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് ബാധിതയായിരുന്ന സോണിയ ഗാന്ധി രണ്ടു ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശ്വാസതടസ്സത്തെ തുടർന്ന് ജൂൺ 12ന് സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജൂൺ എട്ടിനായിരുന്നു സോണിയാഗാന്ധിയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ ജൂൺ രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ജൂൺ 23വരെ സമയം നൽകുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നാലു ദിവസം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 12 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. ബിജെപിയുടേത് പ്രതികാര നടപടിയാണെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു.