ന്യൂഡൽഹി: എൻസിപി നേതാവ് ശരദ് പവാറുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ശരത് പവാറിന്റെ വസതിയിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ചർച്ചകൾ മുറുകുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച.
രാഷ്ട്രപതി സ്ഥാനാർഥിയെ സംബന്ധിച്ച് സമവായം രൂപീകരിക്കാൻ മമത ബാനർജി പ്രതിപക്ഷ പാർട്ടികളുടെ യോഗം ബുധനാഴ്ച ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. മമതയുമായി കൂടിക്കാഴ്ച സംബന്ധിച്ച് പവാർ ട്വീറ്റ് ചെയ്തു. രാജ്യവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ തങ്ങൾ ചർച്ച ചെയ്തെന്ന് പവാർ പറഞ്ഞു.
ശരദ് പവാറിനെ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയാക്കുന്നതിനായുള്ള സമവായ നീക്കത്തിലാണ് പ്രതിപക്ഷം. ശരദ് പവാറിന് കോണ്‍ഗ്രസും പിന്തുണ ന ൽകുമെന്നാണു വിവരം. കഴിഞ്ഞ വ്യാഴാഴ്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൻ ഇല്ലെന്നാണ് പവാർ അറിയിച്ചിരിക്കുന്നത്.
ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ഞായറാഴ്ച പവാറുമായി ചർച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എന്നിവരുമായും രാഷ്ട്രപതി തെരഞ്ഞെടുപ്പു സംബന്ധിച്ചു ചർച്ച ചെയ്തിരുന്നു.