തെക്കുകിഴക്കൻ ബംഗ്ലാദേശിലെ കണ്ടെയ്നർ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ 20 പേരുടെ നില അതീവ ഗുരുതരമാണ്.
ശനിയാഴ്ച രാത്രിയിൽ സീതഗുന്ദ പട്ടണത്തിലെ കദാംറസൂൽ മേഖലയിലെ ബിഎം കണ്ടെയ്നർ ഡിപ്പോയിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഡിപ്പോയിലെ ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇതാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങളുടെ ജനാലകൾ തകർന്നതായും നാലു കിലോമീറ്റർ ദൂരെയുള്ള പ്രദേശങ്ങൾ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.