രാജ്യസഭയിലേക്കു വീണ്ടും ടിക്കറ്റ് നൽകില്ലെന്ന ജനതാദൾ (യു) നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ പ്രധാനമന്ത്രിയെ നേരിൽക്കാണാനൊരുങ്ങി കേന്ദ്രമന്ത്രി ആർ.സി.പി. സിംഗ്. കേന്ദ്രമന്ത്രിസഭയിൽ തുടരണമോ എന്നതിൽ പ്രധാനമന്ത്രിയുടെ ഉപദേശം തേടാനാണ് മന്ത്രിയുടെ തീരുമാനം.
എന്നാൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള വിധേയത്വം ആർ.സി.പി. സിംഗ് തുടരുകയാണ്. നിതീഷിന്റെ സന്പൂർണ പിന്തുണയോടെയാണു കേന്ദ്രമന്ത്രിയായതെന്നു പറഞ്ഞ അദ്ദേഹം, രാഷ്ട്രീയനേട്ടങ്ങൾക്കെല്ലാം നിതീഷിനോടു കടപ്പെട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. പാർട്ടിയിൽ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും അദ്ദേഹം പറയുന്നു.
രാജ്യസഭയിലേക്കു വീണ്ടും ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മന്ത്രിസഭയിൽ തുടരുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇരുസഭകളിലും അംഗമല്ലാത്ത ഒരാൾക്ക് ആറു മാസത്തേക്കു മാത്രമേ മന്ത്രിപദവിയിൽ തുടരാനാവൂ. ജൂലൈയിലാണ് ആർ.സി.പി. സിംഗിന്റെ കാലാവധി അവസാനിക്കുന്നത്.
ഞായറാഴ്ചയാണു ജനതാദൾ-യു നേതൃത്വം രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ബിഹാറിൽനിന്നു മത്സരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നതു ജാർഖണ്ഡിലെ പാർട്ടി അധ്യക്ഷനും മുൻ എംഎൽഎയുമായ ഖീരു മഹാതോയെയാണ്. യുപി കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജെഡി-യു മുൻ ദേശീയ അധ്യക്ഷനുമാണ് ആർ.സി.പി. സിംഗ്