മാനന്തവാടി: ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനു കോടതി ജീവപര്യന്തം തടവും, കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കെല്ലൂര്‍ കാരക്കാമല കാഞ്ഞായി മജീദിനെ(52)യാണു മൂന്ന് മക്കളുടെ ഉമ്മകൂടിയായ സുഹ്‌റയെ(40) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) ജഡ്‌ജ് രാജ്‌കുമാര ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്നു കോടതി തിങ്കളാഴ്‌ച കണ്ടെത്തിയിരുന്നു.
2016 സെപ്‌റ്റംബര്‍ എട്ടിനാണ് കേസിനു ആസ്‌പദമായ സംഭവം. പുലര്‍ച്ചെ വീട്ടില്‍നിന്നു കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്തു മുറുകി അനക്കമറ്റ നിലയിലായിരുന്നു സുഹ്‌റ. പന്തികേട് തോന്നിയ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് മരണം സ്‌ഥിരീകരിച്ചു. കൊലപാതകമാണെന്ന സംശയത്തില്‍ മജീദിനെ കസ്‌റ്റഡിയിലെടുത്തു. വഴക്കിനിടെ സുഹ്‌റ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ആത്മഹത്യ ചെയ്‌തുവെന്നാണ് മജീദ് പോലീസിനു ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ സുഹ്‌റ കഴുത്തില്‍ ചുറ്റിയ തോര്‍ത്ത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വലിച്ചുമുറുക്കിയതായി മജീദ് സമ്മതിച്ചു. ചാകുമെന്ന് പറഞ്ഞ് സുഹ്‌റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തില്‍ കൊന്നുതരാമെന്നു പറഞ്ഞാണു പിടിച്ചുവലിച്ചതെന്നാണാണ് മജീദ് വെളിപ്പെടുത്തിയത്. മീനങ്ങാടി സി.ഐ എം.വി. പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്.
ഭാര്യ മാനസികരോഗിയാണെന്ന് വരുത്തിതീര്‍ത്തശേഷം ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനായി ഇയാള്‍ പല തവണ മന്ത്രവാദിയെ സമീപിച്ചിരുന്നതായും കോടതിക്ക് ബോധ്യമായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു യുവതിയെ വിവാഹം ചെയ്‌ത് കെല്ലൂരില്‍ നിന്നും താമസം മാറിയിരുന്നു