ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30വരെയുളള കാലയളവില്‍ മദ്യപിച്ച് വിമാനം പറത്തിയത് ഒന്‍പത് പൈലറ്റുമാരും 32 കാബിന്‍ ക്രൂ അംഗങ്ങളുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പ്രീ ഫ്ലൈറ്റ് ആല്‍ക്കഹോള്‍ ബ്രീത്ത് ടെസ്റ്റിലാണ് ഇവര്‍ കുടുങ്ങിയത്. യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഏറെ ബാധിക്കുന്ന ഇക്കാര്യം ഡിജിസിഎയാണ് വെളിപ്പെടുത്തിയത്.
ഇവരില്‍ രണ്ടുപൈലറ്റുമാരും രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ടാം തവണയും പരിശോധനയില്‍ കുടുങ്ങിയതിനാല്‍ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. ബാക്കിയുള്ള ഏഴ് പൈലറ്റുമാരെയും 30 ക്യാബിന്‍ ക്രൂ അംഗങ്ങളെയും മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
കോക്പിറ്റിലെയും ക്യാബിൻ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തിൽ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുൻപ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനയ്ക്കു വിധേയമായിരുന്നു. മഹാമാരിയെത്തുടർന്നു നിർത്തിവച്ച പരിശോധന ഘട്ടംഘട്ടമായി വീണ്ടും ആരംഭിച്ചു