പണിയെടുത്താല്‍ കൂലി കൊടുക്കണം; ജനങ്ങളെ പറ്റിക്കാം, തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ല: ഗതാഗത മന്ത്രിക്ക് എതിരെ എഐടിയുസി

0

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന് എതിരെ എഐടിയുസി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. തൊഴിലാളികള്‍ പണിയെടുത്ത് ഏപ്രില്‍ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താല്‍ കൂലി വാങ്ങാന്‍ തൊഴിലാളികള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ലെന്നും കെഎസ്ടിഇയു (എഐടിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് എം. ശിവകുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മെയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആര്‍ടിസി വരുമാനത്തിന്റെ കണക്ക് ഉള്‍പ്പടെ നിരത്തിയാണ് എം ശിവകുമാര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.

മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവമെങ്കിലും കാണിക്കാന്‍ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിന് എതിരെ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തുവന്നിരുന്നു. കെഎസ്ആര്‍ടിസി ശമ്പള കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണെന്നും ആന്റണി രാജു പറഞ്ഞു.ഇതിന് പിന്നാലെയാണ് മന്ത്രിക്ക് എതിരെ രൂക്ഷ പ്രതികരണവുമായി എഐടിയുസി രംഗത്തുവന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here