ന്യൂഡൽഹി ∙ ചൈനയുമായി അതിർത്തിത്തർക്കം തുടരുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെ ഭൂമി നഷ്ടപ്പെടാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് പുതുതായി സ്ഥാനമേറ്റ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. അതിർത്തിയിലുടനീളം സേന ദൃഢനിശ്ചയത്തോടെ നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖയിൽ ബലമായി മാറ്റങ്ങൾ വരുത്താനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. അതിർത്തിരേഖ മാറ്റാനോ ഇന്ത്യൻ ഭൂമി കയ്യടക്കാനോ അനുവദിക്കില്ലെന്ന വ്യക്തമായ നിലപാടാണ് സേനയുടേത്.
നിലവിൽ, അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണനിലയിലാണ്. കഴിഞ്ഞ 2 വർഷത്തിനിടെ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി സേനാവിന്യാസത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം കുറയ്ക്കുകയും പൂർവസ്ഥിതി പുനഃസ്ഥാപിക്കുകയുമാണ് ഇന്ത്യയുടെ ആത്യന്തികലക്ഷ്യം. നിയന്ത്രണരേഖ കടന്നുള്ള പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റത്തിൽ കുറവുണ്ടെങ്കിലും കശ്മീർ താഴ്‌വരയിൽ പ്രവർത്തിക്കുന്ന ഭീകരരുടെ എണ്ണം വർധിച്ചുവെന്നും പാണ്ഡെ പറഞ്ഞു.