തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. പിണറായി മുന്നില്‍നിന്ന് നയിക്കുമ്പോള്‍ ഒരു പ്രതിസന്ധിയുടെ മുന്നിലും തലകുനിക്കില്ലെന്ന ചരിത്രം ഓര്‍മ്മയില്‍ വന്നതാകാം സുധാകരന്റെ സമനില തെറ്റിച്ചതെന്നും തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ നീരുണ്ടായിരുന്നു. എന്നാല്‍ ആ വേദനയെല്ലാം മറികടന്നാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. തന്റെ അച്ഛന്റെ കാലിലെ നീര് ഓര്‍മ്മിച്ചുകൊണ്ടായിരുന്നു മേയറുടെ കുറിപ്പ്. തന്റെ അച്ഛനെ പോലെ ഒരു കുടുംബത്തിന്റെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് പിണറായി വിജയനെന്നും അവര്‍ പറഞ്ഞു.
കുറിപ്പിന്റെ പൂർണ്ണ രൂപം
അച്ഛന്റെ കാലില്‍ നീര് കാണുമ്പോള്‍ അമ്മ പറയും വിശ്രമിക്കാത്തത് കൊണ്ടാണെന്ന്. എനിക്ക് പലപ്പോഴും അത് സത്യമാണെന്ന് തോന്നാറുമുണ്ട്, കാരണം അച്ഛന്‍ വിശ്രമിച്ചു ഞാന്‍ കണ്ടിട്ടില്ല. പ്രായം കൂടുന്തോറും അച്ഛന്റെ തിരക്കും കൂടി വരികയാണ് ചെയ്തത്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സമരമായിരുന്നു അത്.
സോഷ്യല്‍മീഡിയയില്‍ കുറേ നേരമായി തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ മുഖ്യമന്ത്രിയെപ്പറ്റി പറയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രാവിലെ ‘നിഷ് ‘ -ല്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് മനസ്സില്‍ ഓടിയെത്തിയത്. അദ്ദേഹം കാറില്‍ നിന്നിറങ്ങുമ്പോള്‍ കാലില്‍ അച്ഛന്റെ കാലില്‍ കണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു. പക്ഷെ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിന് മുന്നില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്‌നേഹ വാത്സല്യങ്ങള്‍ പകര്‍ന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു.
എന്റെ അച്ഛനെ പോലെ ഒരു കുടുംബത്തെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് പിണറായി വിജയന്‍. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം കെ. സുധാകരനടക്കമുള്ളവര്‍ക്ക് ഓര്‍മ്മയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്. തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതിന് മറുപടി പറയും.