പെൺകുട്ടികളെ വേദിയിൽ നിന്ന് മാറ്റി നിർത്തരുത്, അവരെ ചേർത്ത് നിർത്തുകയാണ് വേണ്ടത്`; സമസ്ത നേതാവിനെ വിമർശിച്ച് ഫാത്തിമ തെഹ്ലിയ

0

കോഴിക്കോട്: മുസ്ലിം പെൺകുട്ടികളെ വേദികളിൽ കയറ്റാതെ മാറ്റിനിർത്താതെ അവരെ ചേർത്തി നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായം ചെയ്യേണ്ടതെന്ന് എംഎസ്എഫ് മുൻ ദേശീയ ‌വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

സർട്ടിഫിക്കറ്റ് നൽകുന്നതിന് വേദിയിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ഷണിച്ചതിനെതിരെ പ്രകോപിതനായി സംസാരിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാരുടെ നടപടിയെ വിമർശിച്ചാണ് തെഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്. മലപ്പുറത്ത് മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സമസ്ത നേതാവിനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്‌ലിയാർ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്തു.
‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.’ എന്ന് അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് കയർത്തുകൊണ്ട് ചോദിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. സമസസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും ഒട്ടനവധി മേഖലകളിൽ അവർ തിളങ്ങുന്നു.

ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here