‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകൻ എഡിറ്റ് ചെയ്ത ഭാഗം’: പുതിയ അഭിമുഖം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി

0

‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രി മാതൃഭൂമിക്ക് നൽകിയ അഭിമുഖം ചർച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്ക്കെതിരെ വിമർശനവുമായി വിവേക് ​​അഗ്നിഹോത്രി രംഗത്ത് വന്നിരിക്കുകയാണ്. മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകർ എഡിറ്റ് ചെയ്താണ് അഭിമുഖം പുറത്തുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരാളെ അഭിമുഖം നടത്തുന്നതിന് മുൻപ്, വിഷയവുമായി ബന്ധപ്പെട്ട് അയാൾ നന്നായി ഗൃഹപാഠം ചെയ്തിരിക്കണമെന്ന് വ്യക്തമാക്കുന്ന നിരവധി കമന്റുകളാണ് സംവിധായകന്റെ ട്വീറ്റിന് ലഭിക്കുന്നത്.

ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ നാടുവിടാൻ നിർബന്ധിതരാവുകയും ചെയ്തു എന്ന വസ്തുത നിലനിൽക്കെ, അതിനെ തള്ളിപ്പറയുന്ന ചില പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. കശ്മീർ വംശഹത്യ നടന്നത് ജഗ്മോഹന്റെ ഭരണത്തിൻ കീഴിലാണെന്ന് അവകാശപ്പെട്ട അവതാരകയ്ക്ക് വിവേക് കൃത്യമായ മറുപടി നൽകുന്നുണ്ട്. സിനിമ കാണാതെയും, ചരിത്രമറിയാതെയുമാണോ ഒരാളെ അഭിമുഖം ചെയ്യുന്നതെന്നാണ് അവതാരകയ്‌ക്ക്‌ നേരെ ഉയരുന്ന വിമർശനം.

1990 ജനുവരി 17 ന് അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള രാജിവെച്ചുവെന്നും, ജനുവരി 19 ന് ഗവർണർ ജഗ്മോഹൻ സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷമായിരുന്നു കശ്മീരി പണ്ഡിറ്റുകളുടെ കറുത്ത ദിനം വന്നതെന്നായിരുന്നു അവതാരക വാദിച്ചത്. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യക്ക് യഥാർത്ഥ ഉത്തരവാദികളായ ഇസ്ലാമിക ഭീകരരെയും അന്നത്തെ സർക്കാരിനെയും വെള്ളപൂശുന്ന പ്രസ്താവനയാണ് അവതാരക നടത്തിയതെന്നാണ് അഭിമുഖം പുറത്തുവന്നതിന് പിന്നാലെ, ഉയരുന്ന വിമർശനം. ജനുവരി 21നാണ് ഗവർണർ ജഗ്മോഹൻ കശ്മീരിൽ എത്തിയതെന്നും, 19-20 ദിവസങ്ങളിൽ കശ്മീരിൽ ഭരണകൂടം ഉണ്ടായിരുന്നില്ലെന്നും അംഗീകരിക്കാൻ അവതാരക വിസമ്മതിച്ചു.

ചരിത്രത്തെ സംബന്ധിച്ച ഇത്തരം വാദങ്ങൾ അവതാരക ഉയർത്തിയതോടെ, ‘വിധി പറയുന്നതിന് മുമ്പ് നിങ്ങൾ സിനിമ കണ്ടിരുന്നോ, കശ്മീരിന്റെ യഥാർത്ഥ ചരിത്രം വായിച്ചിട്ടുണ്ടോ?’ എന്ന് സംവിധായകൻ തിരിച്ച് ചോദിച്ചു. ഇതോടെ, മുഖം മാറിയ അവതാരക താൻ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ, കൊലപാതകം നടക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി അബ്ദുള്ള രാജിവെച്ചതും ഗവർണർ ജഗ്മോഹൻ സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്തതും തനിക്ക് അറിയാമെന്ന് മറുപടി നൽകി.

‘കശ്മീർ ഫയൽസ് എന്ന സിനിമ ചില പ്രൊപ്പോഗണ്ട മുന്നോട്ട് വെയ്ക്കുന്നു. 3 കോടി ആളുകൾ മാത്രമാണ് ഇത് കണ്ടത്, അവരിൽ ചിലർ ‘ന്യൂനപക്ഷ സമുദായങ്ങൾ’ക്കെതിരെ മുദ്രാവാക്യം പോലും ഉയർത്തി. എന്തിനാണ് ഒരു കലാരൂപത്തിലൂടെ വിദ്വേഷം പരത്തുകയും ഭൂതകാലത്തിൽ നിന്ന് ശവക്കുഴികൾ തോണ്ടുന്നത്?’, അവതാരക ചോദിച്ചു.

കശ്മീരുമായി ബന്ധപ്പെട്ട് ഇതുവരെ ഇറങ്ങിയ എല്ലാ സിനിമകളും തീവ്രവാദികളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നതായിരുന്നുവെന്ന് ഈ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെയും ഇരകളുടെയും യഥാർത്ഥ വേദന കാണിക്കുന്ന ഒരേയൊരു സിനിമയാണ് കശ്മീർ ഫയൽസ് എന്നും അദ്ദേഹം പറഞ്ഞു. ‘കശ്മീരി പണ്ഡിറ്റുകളുടെ മുറിവുണക്കാനും അവർ എന്താണ് ചെയ്യേണ്ടതെന്ന് ലോകത്തെ കാണിക്കാനുമാണ് സിനിമ നിർമ്മിച്ചതിന് പിന്നിലെ എന്റെ ലക്ഷ്യം. നിങ്ങൾക്ക് സിനിമയെക്കുറിച്ചും കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചും ഒന്നും അറിയില്ല’, വിവേക് അഗ്നിഹോത്രി പറഞ്ഞു.

ചിത്രം വൻ ഹിറ്റായെങ്കിലും സത്യം തുറന്നുപറയുന്നതിൽ പരാജയപ്പെട്ടുവെന്നുമായിരുന്നു അവതാരക വീണ്ടും ആവർത്തിച്ചത്. ഇതോടെ, ഇരുവരും തമ്മിൽ ചിത്രത്തെ കുറിച്ചും, ചരിത്ര കുറിച്ചും തർക്കത്തിൽ ഏർപ്പെടുകയാണുണ്ടായത്. വിഷയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെയും സംവിധായകൻ വിമർശിച്ചു.

‘ഇടതുപക്ഷക്കാർ തീവ്രവാദ അനുഭാവികളായിരുന്നു. അവർ തീവ്രവാദത്തിനും അക്രമത്തിനും പ്രത്യയശാസ്ത്ര കവചങ്ങളും പിന്തുണയും നൽകുന്നു. ഒരു ജനാധിപത്യ, സ്വതന്ത്ര രാജ്യത്ത് തോക്ക് കൈവശം വയ്ക്കുകയും പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ അവർ പിന്തുണയ്ക്കുന്നു. കശ്മീർ താഴ്‌വരയിൽ നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ യാസിൻ മാലിക്കിന്റെ അടുത്ത സുഹൃത്തായിരുന്നു ഇടതുപക്ഷ സമുദായത്തിന്റെ വക്താവായ അരുന്ധതി റോയ്. നിങ്ങൾക്ക് ഒന്നും അറിയില്ല. സിനിമ എന്താണ് പറഞ്ഞതെന്ന് അറിയാതെ, നിങ്ങൾ എങ്ങനെയാണ് നിങ്ങൾ കശ്മീർ ഫയലുകളിൽ എന്നെ അഭിമുഖം നടത്തുന്നത്! സിനിമ നിർമ്മിക്കുന്നതിന് മുമ്പ് ഞാൻ വൻതോതിൽ ഗവേഷണം നടത്തിയിട്ടുണ്ട്, തീവ്രവാദത്തെ ന്യായീകരിക്കുന്നത് ഒരു ബൗദ്ധിക പ്രവൃത്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു

തെറ്റായ വസ്തുതകൾ പറഞ്ഞതിന് മാധ്യമപ്രവർത്തകയെ അഗ്നിഹോത്രി വിമർശിച്ച ഭാഗം അഭിമുഖത്തിൽ നിന്നും എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെ കുറിച്ചായിരുന്നു സംവിധായകൻ ട്വീറ്റ് ചെയ്തതും. എന്നാൽ, നീക്കം ചെയ്ത ഭാഗം സംവിധായകൻ ട്വിറ്ററിൽ പങ്കുവെച്ചതോടെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകൻ എഡിറ്റ് ചെയ്ത ഭാഗം’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്.

1989-ലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സിനിമയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമ. കശ്‌മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന കൂട്ടക്കുരുതിയെ കുറിച്ചാണ് സിനിമ ചർച്ച ചെയ്തത്. കണക്കുകൾ പ്രകാരം, താഴ്‌വരയിലെ ആകെയുള്ള 140,000 കശ്മീരി പണ്ഡിറ്റ് നിവാസികളിൽ ഏകദേശം 100,000 പേർ 1990 ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ പലായനം ചെയ്തു. ഏകദേശം 3,000 കുടുംബങ്ങൾ മാത്രമാണ് താഴ്‌വരയിൽ അവശേഷിച്ചത്. കശ്മീർ വംശഹത്യയുടെ ഇരകളായ, ആദ്യ തലമുറയിലെ കശ്മീരി പണ്ഡിറ്റുകളുമായുള്ള വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here