മുംബൈ: വിന്‍റ് ഷീൽഡിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന സ്പൈസ് ജെറ്റ് ബോയിങ് 737 എസ്.ജി-385 വിമാനത്തിൽ ശനിയാഴ്ചയാണ് സംഭവം.
മുംബൈ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പറന്നുകൊണ്ടിരിക്കെ വിമാനത്തിന്‍റെ മുൻഭാഗത്തെ ജനൽ പാളികളിൽ വിള്ളൽ ഉണ്ടാവുന്നത് പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ച ശേഷം ഉടൻ വിമാനം തിരിച്ചിറക്കി.
അതേസമയം, വിമാനങ്ങളിലെ സാങ്കേതികവിദ്യ സംവിധാനങ്ങളെ തകരാറിലാക്കുന്ന റാൻസംവേർ ആക്രമണത്തെ ദിവസങ്ങൾക്ക് മുമ്പ് സ്പൈസ് ജെറ്റ് നേരിട്ടതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാവിലെ പുറപ്പെടേണ്ട പല വിമാന സർവ്വീസുകളേയും ഇത് ബാധിച്ചു. നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. തുടർന്ന്, െഎ.ടി വിദഗ്ധർ സ്ഥിതിഗതികൾ നിയന്ത്രിക്കുകയും തകരാറുകൾ പരിഹരിക്കുകയും ചെയ്തു.