തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ കളമശ്ശേരി. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001രൂപ പാരിതോഷികമായി നൽകുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.
കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം. 25001രൂപ കൊടുക്കുമെന്നുള്ള കാർഡ് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്കോയുടെ പരാതി. ഉമ തോമസിനെതിരെ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നൽകിയത്. ഉമയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാണ് ബോക്സോയുടെ ആവശ്യം.
തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആകെ എട്ട് സ്ഥാനാർത്ഥികൾ. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം വ്യക്തമായത്. വോട്ടിങ് മെഷീനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പേര് ഒന്നാമതും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പേര് രണ്ടാമതുമാണ്. മൂന്നാമതായി ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്റെ പേരാണുള്ളത്.
ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരനായ ജോമോൻ ജോസഫിന്റെ പേര് അഞ്ചാമതാണ്. കരിമ്പ് കർഷകനാണ് ഇദ്ദേഹത്തിന്റെ ചിഹ്നം. അനിൽ നായർ, ബോസ്കോ കളമശേരി, മന്മഥൻ, സി പി ദിലീപ് നായർ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റുള്ളവർ.
സ്വതന്ത്ര സ്ഥാനാർത്ഥി ഡോ കെ പദ്മരാജൻ, ടോം കെ ജോർജ്, ജോൺ പെരുവന്താനം, ആർ വേണുകുമാർ, ഇന്ത്യൻ ഗാന്ധീയൻ പാർട്ടി സ്ഥാനാർത്ഥി അജിത് പൊന്നേംകാട്ടിൽ, സിപിഎം ഡമ്മി സ്ഥാനാർത്ഥി എൻ സതീഷ്, ബിജെപി ഡമ്മി സ്ഥാനാർത്ഥി ടി പി സിന്ധുമോൾ, ഡോനു അഗസ്റ്റിൻ, ഉഷ അശോക്, കെ കെ അജിത് കുമാർ എന്നിവരുടെ പത്രികകൾ പിൻവലിക്കുകയോ തള്ളപ്പെടുകയോ ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി