ന്യൂഡൽഹി ∙ തെരുവുകച്ചവടക്കാർക്ക് 10,000 രൂപ ഈടുരഹിത വായ്പ നൽകുന്ന പിഎം സ്വനിധി പദ്ധതി 2024 ഡിസംബർ വരെ നീട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി വകയിരുത്തിയ തുക 5000 കോടിയിൽ നിന്ന് 8100 കോടി രൂപയാക്കി.
ഒരു വർഷം കാലാവധിയുള്ള 10,000 രൂപ വായ്പയെടുക്കുന്നയാൾ കൃത്യസമയത്ത് തിരിച്ചടച്ചാൽ 7% സബ്സിഡി നൽകുന്നുണ്ടെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾക്ക് കാഷ്ബാക്ക് ആനുകൂല്യം, 100 രൂപ പ്രത്യേക ആനുകൂല്യം എന്നിവയുണ്ട്. രണ്ടാം ഘട്ടത്തിൽ 20,000 രൂപയും മൂന്നാം ഘട്ടത്തിൽ 36 മാസം കാലാവധിയുള്ള 50,000 രൂപ വരെയും വായ്പ ലഭിക്കും.
2020 ജൂണിൽ ആരംഭിച്ച പദ്ധതിക്കു കീഴിൽ ഇതുവരെ 31.9 ലക്ഷം വായ്പകൾ അനുവദിച്ചു. 2931 കോടി രൂപ വിതരണം ചെയ്തു. ഡിജിറ്റൽ ഇടപാടുകൾക്കുള്ള കാഷ് ബാക്കായി 10 കോടി രൂപ നൽകി. പലിശയിളവായി 51 കോടി രൂപ നൽകി.
പൊട്ടാസ്യം, ഫോസ്ഫേറ്റ് വളങ്ങൾക്കുള്ള സബ്സിഡി കൂട്ടി
കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ മറ്റു പ്രധാന തീരുമാനങ്ങൾ:
∙ പൊട്ടാസ്യം, ഫോസ്ഫേറ്റ് വളങ്ങൾക്കുള്ള സബ്സിഡി വർധിപ്പിച്ചു. 6 മാസത്തിനുള്ളിൽ 60,939.23 കോടി രൂപ സബ്സിഡി നൽകും. ഡൈഅമോണിയം ഫോസ്ഫേറ്റിന് സബ്സിഡി ചാക്കിന് 2501 രൂപയാക്കി. നിലവിൽ 1650 രൂപയാണ്.
∙ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുകൾ വിപുലപ്പെടുത്താൻ 820 കോടി രൂപ കൂടി അനുവദിച്ചു.
∙ കൺസൽറ്റൻസി പ്രോത്സാഹനത്തിനുള്ള കൺസൽറ്റൻസി ഡവലപ്മെന്റ് സെന്റർ (സിഡിസി) സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ചിൽ (സിഎസ്ഐആർ) ലയിപ്പിക്കും.
∙ മാവോയിസ്റ്റ് ഭീഷണിയുള്ള 10 സംസ്ഥാനങ്ങളിലെ 2343 കേന്ദ്രങ്ങളിൽ 2ജി നെറ്റ്‌വർക്ക് 4 ജി ആക്കാൻ 2426. 39 കോടി രൂപ കൂടി അനുവദിച്ചു.
∙ ഭിന്നശേഷി പരിപാലനത്തിനായി വിവിധ പദ്ധതികൾക്ക് ചിലെയുമായി ഒപ്പിട്ട ധാരണാപത്രത്തിന് അനുമതി.
∙ കശ്മീരിൽ ചിനാബ് നദിയിൽ 540 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നൽകി. 197.5 കോടി യൂണിറ്റ് ഉൽപാദന ശേഷിയുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു.