ദില്ലി: സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ദില്ലിയിലും. സിബിഐ സംഘം കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തു. പരാതിക്കാരിയും ആരോപണവിധേയരായ നേതാക്കളും ദില്ലിയിലെ കേരള ഹൗസിൽ താമസിച്ച വേളയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണെടുത്തത്. ഇന്നലെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്.
അതേ സമയം, സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന പുരോഗമിക്കുകയാണ്. മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎൽഎമാരുടെ ഹോസ്റ്റലിനുള്ളിൽ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജൻസികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവിൽ അഞ്ച് അംഗ സിബിഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.