ന്യൂഡൽഹി: പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഏപ്രിൽ പത്തുമുതൽ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് നൽകാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം നടത്തുക.
രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്ക് കരുതൽ ഡോസ് എടുക്കാം. നിലവിൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുൻനിര പോരാളികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കും കരുതൽ ഡോസ് നൽകുന്നുണ്ട്. ആദ്യ രണ്ടു ഡോസിന് നൽകിയ വാക്‌സിൻ തന്നെ കരുതൽ ഡോസായി നൽകാനാണ് കേന്ദ്രസർക്കാർ നിർദേശിച്ചത്.
പതിനഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയിൽ 83 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചതായാണ് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. 96 ശതമാനം പേർ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.