മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ആവേശോജ്വല പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് മൂന്നു റൺസിനു ലക്നോ സൂപ്പർ ജയ്ന്റ്സിനെ തോൽപ്പിച്ചു. അവസാന ഓവറിൽ 15 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ലക്നോയ്ക്ക് കുൽദീപ് സെൻ എറിഞ്ഞ ഓവറിൽ 11 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവറിലെ രണ്ടു പന്തുകളിൽ ഫോറും സിക്സും നേടിയെങ്കിലും ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസിന് ലക്നോവിനെ വിജയത്തിലെത്തിക്കാനായില്ല. സീസണിലെ ആദ്യ മത്സരം കളിച്ച സ്റ്റോയ്നിസ് എട്ടാമനായി ഇറങ്ങി 17 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ലക്നോയ്ക്ക് ആദ്യ പന്തിൽതന്നെ കെ.എൽ. രാഹുലിനെ (0) നഷ്ടമായി. മൂന്നാം നന്പർ ബാറ്ററായ കൃഷ്ണപ്പ ഗൗതവും തൊട്ടടുത്ത പന്തിൽ ഗോൾഡൻ ഡെക്ക്. രണ്ട് പേരെയും മടക്കിയത് ട്രെന്റ് ബോൾട്ട് ആയിരുന്നു.
രാജസ്ഥാനായി യുസ്വേന്ദ്ര ചെഹൽ നാല് ഓവറിൽ 41 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. നേരത്തേ, വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മയറിന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ രാജസ്ഥാൻ റോയൽസ്165 റൺസെടുത്തത്.
36 പന്തിൽ ആറ് സിക്സും രണ്ട് ഫോറും അടക്കം 59 റൺസുമായി പുറത്താകാതെ നിന്ന ഹെറ്റ്മയർ ഹിറ്റ് ആയതാണ് രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സിനു കരുത്തേകിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനുവേണ്ടി ജോസ് ബട്ലറിനൊപ്പം (13) ദേവ്ദത്ത് പടിക്കൽ (29) ഓപ്പണിംഗിന് എത്തി. ക്യാപ്റ്റൻ സഞ്ജു വി. സാംസൺ (13), വാൻഡർ ഡുസൻ (4), റയാൻ പരാഗ് (8) എന്നിവർക്ക് തിളങ്ങാനായില്ല.