പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രയ്ക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും സ്മൃതി ഇറാനിയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Faced Modi Minister @smritiirani ji, enroute to Guwahati.
— Netta D'Souza (@dnetta) April 10, 2022
When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor!
Do watch the video excerpts, on how she reacted to common people's misery ! 👇 pic.twitter.com/NbkW2LgxOL
ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡൻറ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മുഖാമുഖം എത്തിയത്. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി.
നെറ്റാ ഡിസൂസ വീണ്ടും സ്മൃതിക്കെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. എന്തുകൊണ്ടാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നതെന്ന് എല്ലാവരോടും പറയണം എന്ന് നെറ്റാ ആവശ്യപ്പെട്ടു. കഴിഞ്ഞ 25 മാസമായി 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന് സ്മൃതി മറുപടിയായി പറഞ്ഞു. ഒടുവിൽ തർക്കം മൂത്തു. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററിൽ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.