കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നേരിയ ആശ്വാസം. രഹസ്യ രേഖകൾ ചോർന്നിട്ടില്ല, നടന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയത് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി വിമർശിച്ചു. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയില്ലെന്നും വിചാരണാ കോടതി കുറ്റപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കവേ പ്രോസിക്യൂഷന് രൂക്ഷ വിമർശനവുമായി കൊച്ചിയിലെ പ്രത്യേക കോടതി. തുടരന്വേഷണത്തിൽ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് നിരവധി തെളിവുകൾ കിട്ടിയെന്ന് കാണിച്ചാണ് അന്വേഷണ സംഘം ഹർജി നൽകിയത്. എന്നാൽ, ഈവാദം തള്ളിക്കൊണ്ടാണ് കോടതി ഇടപെടൽ നടത്തിയത്.
നടിയെ ആക്രമിച്ച കേസിൽ രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് കോടതി പറഞ്ഞു. എന്ത് രേഖയാണ് ചോർന്നതെന്നും ചോദ്യം ഉന്നയിച്ചു. കോടതിയുടെ എ ഡയറി ഒരു രഹസ്യ രേഖയല്ല, ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയത് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ദിലീപിന്റെ ഫോണിൽ കോടതി രേഖ എങ്ങനെ എത്തിയെന്ന് കോടതി ചോദിച്ചു. അതേസമയം രേഖകൾ ചോർന്നിട്ടില്ലെന്നാണ് വിചാരണാ കോടതി പറഞ്ഞത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിൽ കോടതിയുടെഅനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ഫോൺരേഖകൾ പരിശോധിക്കാൻ കോടതിക്ക് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതെന്നും ഇത് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ദിലീപ് കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്നതായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം. ദിലീപ് പലരെയും സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അതിനാൽ കോടതി ജീവനക്കാരെയും സ്വാധീനിക്കാൻ ശ്രമിച്ചോ എന്നതടക്കം അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നേരത്തെ ദിലീപിന്റെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകളടക്കം ഫോണിൽനിന്ന് കണ്ടെത്തിയത്. ഇത് എങ്ങനെ ദിലീപിന്റെ കൈവശമെത്തി എന്നതാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ അടക്കം ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാനുള്ള അനുമതിക്കായി അന്വേഷണസംഘം കോടതിയെ സമീപിക്കുകയും ചെയ്തു.
2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിൽ അതേവർഷം ജൂലായിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 85 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കർശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.