ന്യൂഡൽഹി: കേരളത്തിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു രാജ്യസഭാംഗങ്ങളും സത്യപ്രതിഞ്ജ ചെയ്തു. മലയാളത്തിൽ സത്യപ്രതിഞ്ജ ചെയ്ത് രാജ്യസഭാംഗമായി അധികാരമേറ്റ് സിപിഐ നേതാവ് പി സന്തോഷ് കുമാർ. അതേസമയം, കേരളത്തിൽ നിന്നുള്ള സിപിഎം നേതാവ് എ എ റഹീമും കോൺഗ്രസ് നേതാവ് ജെബി മേത്തറും ഇംഗ്ലീഷിലാണ് സത്യപ്രതിഞ്ജ ചെയ്തത്. മലയാളികളായ അഞ്ച് അംഗങ്ങൾ അടക്കം 72 എംപിമാരാണ് രാജ്യസഭയിൽ നിന്നും കഴിഞ്ഞ ദിവസം വിരമിച്ചത്. സുരേഷ് ഗോപി, എ.കെ ആന്റണി , കെ സോമപ്രസാദ്, എംവി ശ്രേയാംസ് കുമാർ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരുടെ കാലാവധിയാണ് പൂർത്തിയായത്. ഇതിൽ ബിജെപി നേതാക്കളായ സുരേഷ് ഗോപിയും അൽഫോൺസ് കണ്ണന്താനവും ഒഴികെയുള്ള മൂന്നുപേരും കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഈ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷ് കുമാറും റഹീമും ജെബി മേത്തറും ഇന്ന് സത്യപ്രതിഞ്ജ ചെയ്തു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എഎ റഹീമും സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാറുമാണ് ഇടതുപക്ഷത്ത് നിന്നുള്ള അംഗങ്ങൾ. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാംഗം. മൂന്ന് സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ മൂന്ന് പേർ മാത്രമാണ് പത്രിക സമർപ്പിച്ചതും. ഇതോടെ മൂന്ന് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പിന്റെ ആവശ്യമില്ലാത്തതിനാൽ മൂന്നു പേരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യസഭയിലേക്ക് തെരെഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു