മറയൂർ: കാന്തല്ലൂർ സന്ദർശനത്തിനായി എത്തിയ യുവാവ് റിസോർട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണുമരിച്ചു. തമിഴ്‌നാട് വിരുദുനഗർ ശ്രീവല്ലിപുത്തൂർ സ്വദേശി നാഗർ സ്വാമിയുടെയും മുത്തുലക്ഷ്മിയുടെയും മകൻ കാർത്തിക് സെൽവ(25)മാണ് മരിച്ചത്. ശനിയാഴ്ച മൂന്നുമണിയോടുകൂടിയാണ് കാർത്തിക് സെൽവവും സംഘവും റിസോർട്ടിൽ എത്തിയത്.
സമീപവാസികളായ നാലു സുഹൃത്തുക്കളുമായാണ് യുവാവ് കാന്തല്ലൂരിൽ എത്തിയത്. ഞായറാഴ്ച രാവിലെ 8.30-ന് കുളിക്കാനായി റിസോർട്ടിലെ ശൗചാലയത്തിൽ കയറിയതാണ്. അരമണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. കൂട്ടുകാർ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി നോക്കിയപ്പോൾ താഴെ വീണുകിടക്കുന്നനിലയിലായിരുന്നു. ഉടനടി സഹായഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. മറയൂർ പൊലീസ് കേസെടുത്ത് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരി: ഗണേശ്വരി