ലോഞ്ച്ആഞ്ചലസ്: മികച്ച നടനുള്ള ഒാസ്കർ പുരസ്കാരം വിൽസ് സ്മിത്തിന്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് വിൽസ് സ്മിത്തിന് പുരസ്കാരത്തിന് അർഹനാക്കിയത്. ഒാസ്കർ ചടങ്ങിനിടെ ഭാര്യ ജേഡ് പിങ്കറ്റിനെ കളിയാക്കിയതിന്‍റെ പേരിൽ അവതാരകൻ ക്രിസ് റോക്കിനെ വിൽസ് സ്മിത്ത് തല്ലിയിരുന്നു.
അവതാരകനെ തല്ലാൻ ഇടയായതിൽ അദ്ദേഹം പിന്നീട് മാപ്പപേക്ഷിച്ചു. ടെന്നീസിലെ ഇതിഹാസ താരങ്ങളും സഹോദരിമാരുമായ വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് കിംഗ് റിച്ചാർഡ്. റെയ്ഡനാഡോ മർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽസ് സ്മിത്ത് അവതരിപ്പിച്ചിരുന്നത്.
മികച്ച നടനുള്ള അവാർഡ് ലഭിച്ച വിൽസ് സ്മിത്ത് ആണ് ഭാര്യയെ കളിയാക്കിയതിന് അവതാരകനെ തല്ലിയത്. ഞായറാഴ്ച രാത്രി ടെലികാസ്റ്റിന്‍റെ മൂന്നാം മണിക്കൂറിൽ അവതാരകൻ ക്രിസ് റോക്ക് മികച്ച ഡോക്യുമെന്‍ററിക്കുള്ള അവാർഡ് പ്രഖ്യാപിക്കാനായി വേദിയിലെത്തി.
നടി ജേഡ് പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് അവതാരകൻ തമാശ പൊട്ടിച്ചു. അവളുടെ മൊട്ടത്തലയെന്നു പരാമർശിച്ചായിരുന്നു തമാശ. മുടി കൊഴിച്ചിലിനു കാരണമാകുന്ന അലോപ്പിയ എന്ന അവസ്ഥ താൻ നേരിടുന്നതായി പിങ്കറ്റ് സ്മിത്ത് നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൂടി മനസിൽവച്ചുകൊണ്ടായിരുന്നു കൊമേഡിയൻ കൂടിയായ അവതാരകൻ ക്രിസ് റോക്കിന്‍റെ തമാശ പൊട്ടിക്കൽ.
എന്നാൽ, ക്രൂരമായ ഈ തമാശ ജേഡ് പിങ്കറ്റ് സ്മിത്തിന്‍റെ ഭർത്താവും നടനുമായ വിൽസ് സ്മിത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്മിത്ത് ചാടിയെഴുന്നേറ്റു. എന്‍റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായിൽനിന്ന് ഒഴിവാക്കുകയെന്ന് അദ്ദേഹം ആക്രോശിച്ചു. രണ്ടു തവണ ഇങ്ങനെ പൊട്ടിത്തെറിച്ച അദ്ദേഹം അടുത്ത നിമിഷം വേദിയിലേക്കു കുതിച്ചു. റോക്കിനു സമീപമെത്തി ഒന്നു പൊട്ടിച്ചു.