ന്യൂഡൽഹി: ലൈറ്റ് മോട്ടോർ വെഹിക്കിൾ (കാർ, ജീപ്പ് മുതലായവ) ലൈസൻസ് ഉള്ളവർക്ക് അതുപയോഗിച്ച് 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനമോടിക്കാമോ എന്ന വിഷയം സുപ്രീംകോടതി പരിശോധിക്കും. മേൽപ്പറഞ്ഞ തരത്തിലുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ അനുവദിക്കാമെന്ന് സുപ്രീംകോടതിയുടെതന്നെ മൂന്നംഗ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിൽ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം വിശാലബെഞ്ചിന്റെ പരിശോധനയ്ക്ക് വിട്ടു.
7,500 കിലോയിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനമോടിക്കാൻ എൽ.എം.വി. ലൈസൻസുകാർക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് മുൻപ് ജസ്റ്റിസ് അമിതാവ റോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നത്. പിന്നീട് ബജാജ് അലയൻസ് ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് വിഷയം വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. കഴിഞ്ഞദിവസം ഇത് പരിഗണിച്ച മൂന്നംഗ ബെഞ്ചാണ് വിഷയം വിശാലബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.