ചിറ നവീകരണ പദ്ധതിക്കെത്തിയെ ഉദ്യോഗസ്ഥഥർക്കും ജനപ്രതിനിധികൾക്കും നേരെ ഗൂണ്ടാ ആക്രമണം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രായമംഗലം ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ചെങ്ങൻചിറ നവീകരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിലാഫലക സ്ഥാപന ചടങ്ങിനെത്തിയവർക്കെതിരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയ്ക്കും പരിക്കേറ്റു. ഇരുവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവരേയും ഹെൽമറ്റിന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഔസേഫ് കണിയോടിക്കൽ എന്നയാളുടെ പിണിയാളുകളായ ആൻ്റണി പോരോത്താൻ, ടിൻ്റോ ജോസഫ് കണിയോടിക്കൽ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും, വനിത ജനപ്രതിനിധികളുൾപ്പെടെയുള്ളവരെ ശാരീരികമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും അസഭ്യവർഷം നടത്തിയതിനുമെതിരെ പഞ്ചായത്ത് സെക്രട്ടറി കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പഞ്ചായത്തിലെ 16-ാം വാർഡിലുള്ള ചെങ്ങൻചിറയിൽ മത്സ്യ കൃഷി വികസന കേന്ദ്രവും നൈപുണ്യ വികസന കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ച് വരികയാണ്. അതിൻ്റെ ഭാഗമായി സ്ഥലം അളന്ന് തിരിക്കുകയും പഞ്ചായത്തിൻ്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ട്.
ചിറ ഭൂമി സംബന്ധിച്ച് ഹൈക്കോടതിയിലെ കേസിൽ പഞ്ചായത്തിൻ്റെ എതിർകക്ഷിയാണ് ഔസേഫ് കണിയോടിക്കൽ.
ആക്രമണത്തിൽ പരിക്കേറ്റ മുൻ വൈസ് പ്രസിഡൻ്റ് ജോയി വെള്ളാഞ്ഞിയിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്മിത അനിൽ കുമാർ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ചിറ നവീകരണത്തിൻ്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. അജയകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഭരണസമിതി അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസി.എൻജിനീയർ എന്നിവർ സന്നിഹിതരായിരുന്നു.