കോട്ടയം: പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെ ആക്രമണം . ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചു. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ വർക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്ന് പേർ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ് അറസ്റ്റിലായത്. ദന്പതിമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ആറ് മാസം ഗർഭിണിയായ ജിൻസിക്ക് ആക്രമണത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി. എന്നാൽ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമണ ശേഷം കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. കവലയിലൂടെ പോകുന്ന സ്ത്രീകളെ പ്രതികൾ സ്ഥിരമായി അശ്ലീലം പറയാറുണ്ടെന്ന് പരാതിയുണ്ട്.
തൃശ്ശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു
തൃശ്ശൂര്‍ കേച്ചേരിയിൽ തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ഫിറോസ്. വിളിച്ചുണർത്തി വരാന്തയിലേയ്ക്കു വരുത്തിയ ശേഷം കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേച്ചേരി മൽസ്യമാർക്കറ്റിലെ തൊഴിലാളിയാണ് ഫിറോസ്. ചാവക്കാട്ടെ തട്ടിപ്പുക്കേസിൽ നേരത്തെ പ്രതിയായിരുന്നു ഇയാള്‍. നാട്ടുകാരായ രണ്ടു യുവാക്കൾ തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരേയും പിടികൂടാൻ കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കി. കഞ്ചാവ് ഇടപാടാണ് കൊലയ്ക്ക് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊലയാളികളിൽ ഒരാൾ മൂന്നു ദിവസം മുമ്പാണ് ഗൾഫിൽ നിന്ന് വന്നത്. രണ്ട് ദിവസം മുമ്പ് ഫിറോസും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാകാം കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്