തിരുവനന്തപുരം ∙ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വൻ പരാജയമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി ) 2020–21ലെ റിപ്പോർട്ട്. വകുപ്പിനു കീഴിലെ ലബോറട്ടറികളിൽ ഭക്ഷ്യ വസ്തുക്കൾ പരിശോധിച്ച ശേഷം ഭക്ഷ്യയോഗ്യമാണെന്നു പറഞ്ഞാൽ പോലും അത് ഭക്ഷ്യയോഗ്യമായിരിക്കണം എന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാരണം, ഭക്ഷ്യവസ്തുക്കളുടെ എല്ലാ ഘടകങ്ങളും പരിശോധിക്കാനുള്ള സംവിധാനം ലബോറട്ടറികളിലില്ല.
ശബരിമല ക്ഷേത്രത്തിലെ വഴിപാടായ അപ്പവും അരവണയും നിർമിക്കുന്നതിന് ശർക്കര, അരി, ഉണക്കമുന്തിരി, ഏലം, ചുക്ക്, പഞ്ചസാര, കൽക്കണ്ടം, ജീരകം, പരിപ്പ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ഇവ പമ്പയിലെ ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. 849 സാംപിൾ പരിശോധിച്ചപ്പോൾ 834 എണ്ണം തൃപ്തികരമെന്നു കണ്ടെത്തി. എന്നാൽ, സാംപിളിലെ എല്ലാ ഘടകങ്ങളും പരിശോധിച്ചു കൊണ്ടായിരുന്നില്ല ഇൗ ഗുണനിലവാര റിപ്പോർട്ട്. ഫുഡ് അഡിക്ടീവ്, ലോഹ മാലിന്യങ്ങൾ, കീടനാശിനി അവശിഷ്ടങ്ങൾ എന്നിവയുടെ ഘടകങ്ങൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ സാംപിളുകൾ സുരക്ഷിതമാണെന്നു തീർത്തു പറയാനാകില്ല