സംസ്‌ഥാനത്ത്‌ ഇറച്ചിക്കോഴി വില കുതിക്കുന്നു

0

തൃശൂര്‍: സംസ്‌ഥാനത്ത്‌ ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോയ്‌ക്കു 100-110 രൂപയായിരുന്നത്‌ ഇന്നലെ തൃശൂരില്‍ 165 രൂപയിലെത്തി. ഹോട്ടല്‍, കാറ്ററിങ്‌ മേഖലയെയും വിലവര്‍ധന പ്രതിസന്ധിയിലാക്കും. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലയുയര്‍ന്നതാണു വില ഉയരാന്‍ കാരണമെന്നു ഫാം ഉടമകള്‍ പറഞ്ഞു. കോഴികള്‍ക്കു നല്‍കുന്ന മരുന്നുകളുടെ വിലയും വര്‍ധിച്ചു.
12 രൂപയ്‌ക്കു ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 45 രൂപയായി. എട്ടുമാസംമുമ്പ്‌ ഒരുചാക്ക്‌ കോഴിത്തീറ്റയ്‌ക്ക്‌ 1400 രൂപയായിരുന്നു. ഇപ്പോള്‍ 2100 മുതല്‍ 2500 വരെയായി. ഒറ്റയടിക്ക്‌ 600-1000 രൂപയുടെ വര്‍ധന. ആയിരം കോഴികളുള്ള ഫാമിലേക്ക്‌ 72 ചാക്ക്‌ തീറ്റ വേണം. കോഴിയൊന്നിനു 3.5 കിലോ തീറ്റവേണം. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി ഏജന്‍സികള്‍ക്കു കൈമാറുമ്പോള്‍ വന്‍ നഷ്‌ടമുണ്ടാകുന്നെന്നു പൗള്‍ട്രി ഉടമകള്‍ പറഞ്ഞു. 45 ദിവസം പ്രായമാകുന്നവയെയാണു സാധാരണ വില്‍ക്കാറുള്ളുവെങ്കിലും തീറ്റയുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ പലരും 35-40 ദിവസത്തിന്നുള്ളില്‍ വിറ്റഴിക്കുകയാണ്‌.
ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചൂടു കൂടുമ്പോള്‍ ഇറച്ചിക്കോഴിക്കു വില കുറയാറുണ്ട്‌. ഇക്കുറി കോഴി ഉത്‌പാദനം കുറഞ്ഞതും വിലവര്‍ധിക്കാന്‍ കാരണമായി. തമിഴ്‌നാട്ടില്‍നിന്നാണ്‌ കോഴി ഇറക്കുമതി കൂടുതല്‍. വരുംദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണു കച്ചവടക്കാരുടെ കണക്കുകൂട്ടല്‍.
കോഴിക്കു വിലയുയര്‍ന്നാല്‍ വിഭവങ്ങള്‍ക്കും വിലകൂട്ടാതെ തരമില്ലെന്നു ഹോട്ടലുടമകളും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here