തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുന്ന പ്രശ്നമില്ല. പി.സി.ജോർജിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണു വെളിപ്പെടുത്തലിനു പിന്നിൽ. ഗൂഢാലോചനയിൽ യുഡിഎഫിനും പങ്കുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
‘ഇത്തരം ആരോപണങ്ങൾക്കു പിന്നിൽ നിഗൂഢ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് പുറത്തുവന്ന ഫോൺ സംഭാഷണം തെളിയിക്കുന്നു. പി.സി. ജോർജിന് സർക്കാരിനോടു വിദ്വേഷമുണ്ടാകാം. മാധ്യമങ്ങൾ ഇത്തരം ആരോപണങ്ങൾ പ്രസിദ്ധീകരിക്കരുത്.
ഇപ്പോഴത്തെ ആരോപണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. പി.സി.ജോർജ് മാത്രമല്ല ഇതിനു പിന്നിൽ. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനാണ് ശ്രമം’ – ഇ.പി.ജയരാജൻ പറഞ്ഞു.