ചെന്നൈ ∙ വിവാദ പരാമർശമുള്ള വിഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ചെയ്യുന്നില്ലെങ്കിൽ യൂട്യൂബ് അധികൃതർക്കെതിരെ കേസെടുക്കണമെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സൈബർ കുറ്റകൃത്യങ്ങളിൽ എസ്പി നിർദേശം നൽകിയാലുടൻ വിഡിയോ നീക്കണം.
പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്ത് പകർപ്പു നൽകിയാൽ മാത്രമേ വിഡിയോ മാറ്റൂ എന്ന യൂട്യൂബ് അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ല. ബോംബും തോക്കും ഉണ്ടാക്കുന്നത് എങ്ങനെ എന്നതുൾപ്പെടെയുള്ള നിരോധിക്കേണ്ട വിഡിയോകൾ നിയന്ത്രണമില്ലാതെ യൂട്യൂബിൽ പ്രചരിക്കുന്നുണ്ടോയെന്നു കഴിഞ്ഞ സിറ്റിങ്ങിൽ കോടതി ചോദിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും പിതാവും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെയും അപകീർത്തിപ്പെടുന്ന വിഡിയോകൾ യൂട്യൂബിൽ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ സാട്ടൈ മുരുകന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടാണു കോടതി ഇടപെടൽ.