കൊല്ലം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെ ശല്യം ചെയ്യുകയും ലാപ്ടോപ്പ് അടിച്ചുതകർക്കുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. തെന്മല ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി ജോർജാണ് (52) പിടിയിലായത്.
കൊട്ടാരക്കരയിൽനിന്ന് പുനലൂരിലേക്കുപോയ കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാൾ യാത്രക്കാരിയെ ശല്യം ചെയ്തത്. വിളക്കുടി ജങ്ഷന് സമീപം കുന്നിക്കോട് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ലാപ്ടോപ് അടിച്ചു പൊട്ടിക്കുകയായിരുന്നു. ഇയാൾക്കെതിരെ വനിതകളെ ശല്യം ചെയ്തതിനും സ്റ്റേഷൻ മുതലുകൾ നശിപ്പിച്ചതിനും പി.ഡി.പി.പി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു പത്തനാപുരം കോടതിയിൽ ഹാജരാക്കി.
കുന്നിക്കോട് ഇൻസ്പെക്ടർ പി.ഐ. മുബാറക്കിൻറെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ഫൈസൽ , എ.എസ്.ഐ ലാലു, സി.പി.ഒമാരായ മിനി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.