കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. മുതിർന്ന അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് നാല് ദിവസത്തെ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം വേദിയിൽ സന്നിഹിതരായിരുന്നു.
പതാകയുയര്‍ത്തിയതിനു ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിനിധി സമ്മേളമനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് നവകേരള നയരേഖ അവതരിപ്പിക്കും.
പിന്നീട് ചര്‍ച്ചകളാണ്. ഇന്നും നാളെയുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയും വ്യാഴാഴ്ച നയരേഖയിലുള്ള ചര്‍ച്ചയും നടക്കും. നാലിനാണ് സംസ്ഥാന സമിതിയംഗങ്ങളുടെയും പുതിയ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിനു തിരശീല വീഴും.
നാനൂറോളം പ്രതിനിധികളും 23 നിരീക്ഷകരും 86 സംസ്ഥാന സമിതിയംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും മുതിർന്ന അംഗവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പതാക ഉയർത്തിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അനാരോഗ്യത്തെ തുടർന്നാണ് അടുത്ത മുതിർന്ന അംഗമായ ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയത്.