തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അപകടം ഉണ്ടായത് സാത്തൂരിലെ പനയാടിപ്പട്ടിയിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
സ്ഫോടനം ഉണ്ടായത് പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ്. അപകടത്തിൽ മരിച്ചത് കണ്ടിയാർ പുരം സ്വദേശി ഷൺമുഖരാജ (38) ആണ്. സംഭവസമയത്ത് ഷൺമുഖരാജ് മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പനയാടിപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരുദുനഗർ ജില്ലയിലെ ശിവകാശി ഇന്ത്യയിലെ പടക്കങ്ങളുടെ ഹബ് എന്നാണ് അറിയപ്പെടുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 6.5 ലക്ഷത്തിലധികം കുടുംബങ്ങൾ ഈ വ്യവസായത്തെ ഉപജീവന മാർഗമായി ആശ്രയിക്കുന്നു.