ഭോപ്പാൽ:22 കാരിയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്തുകൊലപ്പെടുത്തിയ യുവാവ് പിടിയിൽ.മധ്യപ്രദേശിലെ ജബൽപുരിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് അന്ത്യനിമിഷങ്ങൾ യുവതിയുടെ തന്നെ ഇൻസ്റ്റഗ്രാം വഴി പങ്കുവെക്കുകയും ചെയ്തു.അഭിജിത്ത് പാട്ടിദാർ എന്ന യുവാവാണ് കാമുകിയും ബിസിനസ് പങ്കാളിയുമായ ശിൽപ ജരിയ (22)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്.കൊലപാതകത്തിനു പിന്നാലെ റിസോർട്ടിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പൊലീസ് പിടികൂടി.
നവംബർ എട്ടിന് ജബൽപുരിലെ റിസോർട്ടിലാണ് കൊലപാതകം നടന്നത്. ‘ആരെയും ഇനി ചതിക്കരുത്’ എന്ന ശീർഷകത്തിൽ ശിൽപ ജരിയയുടെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലാണ് അഭിജിത്ത് പാട്ടിദാർ യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.ശിൽപ ജരിയയുടെ കഴുത്തറുത്തതിനു ശേഷമുള്ള വിഡിയോയാണ് പ്രചരിപ്പിച്ചത്.കഴുത്തിന് മുറിവേറ്റ യുവതി ഞെരുങ്ങുന്നതും അവസാന ശ്വാസം എടുക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോയിൽ തന്റെ മറ്റൊരു ബിസിനസ് പങ്കാളിയുമായും ശിൽപയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായും അയാളുടെ ആവശ്യപ്രകാരമാണ് ശിൽപയെ കൊലപ്പെടുത്തിയതെന്നും അഭിജിത്ത് പാട്ടിദാർ പറയുന്നു.രാഖി മിശ്ര എന്ന പേരാണ് ശിൽപയുടെതായി റിസോർട്ടിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്.ശിൽപയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജബൽപുരിലെ റിസോർട്ടിൽ മുറിയെടുത്തിരുന്നതെന്ന് പാട്ടിദാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അതേ സമയം കേസിൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.റിസോർട്ട് ജീവനക്കാരെത്തി മുറി തുറന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.തുടർന്ന് ജീവനക്കാരാണ് പൊലീസിനെ കൊല നടന്ന വിവരം അറിയിച്ചത്