തിരുവനന്തപുരം: ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയ്ട്ട് നർദ്ദിച്ച് മുദാക്കൽ സ്വദേശി ചന്ദ്രൻ മരിച്ചസംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആറ്റിങ്ങൽ ഡിവൈഎസ്പി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂലൈ പതിനെട്ടിന് കേസ് പരികണിക്കും.
ഇന്നലെയാണ് മുദാക്കൽ സ്വദേശി ചന്ദ്രൻ (50) എന്ന തുളസി മരിച്ചത്. കഴിഞ്ഞ 28 നാണ് ചന്ദ്രന് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. ചന്ദ്രനെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പൊലീസാണോ നാട്ടുകാരാണോ മർദ്ദിച്ചതെന്ന് അന്വേഷിക്കണമെന്നും കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.
പെരുങ്കുഴിയിലെ വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ചന്ദ്രനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും കയ്യും കാലും കെട്ടി പൊലീസിനെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തുമ്പോൾ ചന്ദ്രൻ അവശനായിരുന്നു. ചിഴയിൻകീഴ് സര്‍ക്കാര്‍ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. പരാതിയില്ലെന്ന് എഴുതി നൽകിയതിനാൽ തൊണ്ടിമുതൽ ഉടമസ്ഥന് തിരിച്ച് നൽകിയെന്നാണ് പൊലീസ് പറയുന്നത്. ചന്ദ്രനെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു. അതിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്നത്.
പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ അടിവയറിൽ വേദന ഉണ്ടായിരുന്നതായി ചന്ദ്രൻ പറഞ്ഞിരുന്നു. നാട്ടുകാരെ മാത്രമല്ല പൊലീസിനെയും സംശയിക്കുന്നുണ്ട് ബന്ധുക്കൾ പറയുന്നു. സ്റ്റേഷനിലെത്തിച്ചപ്പോഴെ വിശദമായ വൈദ്യ പരിശോധന നടത്തിയിരുന്നെന്നും മോഷണ കുറ്റത്തിന് ചന്ദ്രനെതിരെയോ ആൾക്കൂട്ടം മര്‍ദ്ദിച്ചെന്ന് ചന്ദ്രനോ പരാതി ഉണ്ടായിരുന്നില്ലെന്നുമാണ് ചിറയിൻകീഴ് പൊലീസ് പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഈ മാസം 9 ന് ചന്ദ്രൻ അൾസര്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്, പത്ത് വര്‍ഷം മുൻപും ഇതേ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികള്‍. മര്‍ദ്ദനമേറ്റതിന്റെ ഒടിവോ ചതവോ ശരീരത്തിലില്ല, പോസ്റ്റുമോര്‍ട്ടത്തിലും അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.