‘ഞാൻ പഴയ എസ്എഫ്ഐക്കാരൻ’; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും: സുരേഷ് ഗോപി

0

തൃശ്ശൂർ: കലാമണ്ഡലം ഗോപിയെ ഇനിയും കാണാൻ ശ്രമിക്കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വൈമുഖ്യം ഒന്നുമില്ലെങ്കിൽ ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കാണാൻ പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ബന്ധുവീട്ടിൽ ചായസത്കാരത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സന്ദർശനത്തിന് സമ്മതം ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും പോകും. അതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തിൽ കാണുന്നത് ഇഷ്ടമല്ല. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. സന്ദർശനത്തിന് സമ്മതം ഇല്ലെങ്കിലും ഞാൻ ആ സമർപ്പണം ചെയ്യും. ഗുരുവായൂരപ്പന്റെ ദീപസ്തംഭത്തിന് മുമ്പിൽ വെച്ചിരിക്കുന്ന പെട്ടിക്കു മുകളിൽ അദ്ദേഹത്തിനുള്ള മുണ്ടും നേര്യതും വെറ്റിലപ്പാക്ക് അടക്കം ഗുരുദക്ഷിണ വെച്ച് പ്രാർത്ഥിക്കും. ഗോപിയാശാനുള്ള ദക്ഷിണയാണ് എന്ന് പറഞ്ഞു വെച്ചിട്ട് പോകും’, സുരേഷ് ഗോപി പറഞ്ഞു.’സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ തന്റെ വീട്ടിൽ വോട്ടുതേടി വന്നിട്ടുണ്ട്. പ്രശാന്ത് എന്റെ വീട്ടിലേക്ക് വോട്ട് തേടി വന്നിട്ടില്ലേ? ബിജെപിയിൽ ചേർന്നതിനു ശേഷമാണ് എല്ലാവരും വന്നത്. വന്ന എല്ലാവരേയുംസ്വീകരിച്ചിട്ടുണ്ട്. മുരളിചേട്ടനും വന്നിട്ടുണ്ട്. ഇത് അവഗണനയായി എടുക്കുന്നില്ല. രാഷ്ട്രീയ ബാധ്യതയായിട്ടാണ് ഞാൻ കാണുന്നത്. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തിനോട് പോയി ചോദിക്കൂ. ആ സ്നേഹം ഞാൻ തൊട്ടറിഞ്ഞിട്ടുണ്ടല്ലോ’ എന്നും സുരേഷ് ഗോപി പറഞ്ഞു.

താനൊരു പഴയ എസ്എഫ്ഐക്കാരനാണ് എന്ന് സുരേഷ് ഗോപി ആവർത്തിച്ചു. സിപിഎം നേതാവ് എംഎ ബേബിയോട് ചോദിച്ചാൽ ഇക്കാര്യം അറിയാം. എംഎ ബേബിയുടെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സഹോദരി സത്യഭാമയുടെ വസതിയിലാണ് സുരേഷ് ഗോപി എത്തിയത്. സന്ദർശനത്തിൽ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും വോട്ടഭ്യർത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here