പൂരം പ്രതിസന്ധി ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ മിനി പൂരമൊരുക്കാൻ തയ്യാറെടുത്ത് പാറമേക്കാവ് ദേവസ്വം. തൃശൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടയിൽ പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിൽ മിനി പൂരം ഒരുക്കാനാണ് തീരുമാനം. പൂരം പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ദേവസ്വങ്ങൾ രംഗത്തെത്തുന്നത്.
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരിൽ ചേർന്നു. ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം തൃശൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ബിജെപിയുടെ കേരളത്തിലെ ഐടി സെല്ലിന്റെ പ്രവർത്തനം മോശം എന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ച ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ എം.പി പങ്കെടുത്ത സംസ്ഥാന ഐ.ടി സെൽ ഭാരവാഹികളുടെ യോഗവും ചേരും.
ജനുവരി മൂന്നിന് ആണ് പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടി. മഹിളാ സംഗമം എന്ന് പേരിട്ട പരിപാടി ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് വിപുലമായാണ് സംഘടിപ്പിക്കുന്നത്. മഹിളാ റാലിയിൽ പങ്കെടുത്ത ശേഷം സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും. ഇതിനിടയിൽ സ്വരാജ് റൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പിലാണ് പൂരം ഒരുക്കുക. ഇതിനായി പൊലീസിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ദേവസ്വം അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ മാത്രമേ മിനി പൂരം നടക്കൂ.