ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ ശിക്ഷാ വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ല. മാതാപിതാക്കളുടെ ഉളളിൽ എന്നും നീറി പുകയുന്ന ഒരു ഓർമ്മയാണവൾ. കുറ്റവാളി ദയ അർഹിക്കുന്നില്ല എന്ന് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ല. ലോകം എന്തെന്ന് അറിയും മുൻപെ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്. മാതാപിതാക്കളുടെ ഉളളിൽ എന്നും നീറി പുകയുന്ന ഒരു ഓർമ്മയാണവൾ…. കുറ്റവാളി ദയ അർഹിക്കുന്നില്ല.
മാപ്പർഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്രവിധി