സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണെന്ന് നേരത്തെ പറഞ്ഞിരുന്നെന്ന് കെ സുരേന്ദ്രൻ. ലീഗ് നേതാവിൻ്റെ പരാതിയിൽ രാഷ്ട്രീയ പ്രേരിതമായി എടുത്തതാണ് കേസ്. അന്വേഷണ ഏജൻസികളും ലോകായുക്തയും സർക്കാറിൻ്റെ വരുതിയിലാണ്. ഇപ്പോഴത്തെ ചോദ്യം ചെയ്യൽ സർക്കാറിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കോഴക്കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാകാൻ 40 ലക്ഷം നൽകിയെന്നാണ് ആരോപണം. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോട് ഇക്കാര്യങ്ങൾ ആരോപിച്ച് ഫോൺ സംഭാഷണം പുറത്തുവിട്ടിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.