തൃശൂർ: കേരള വർമ്മ കോളേജിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ച സംഭവത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംങ്ങിൽ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു.റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‍യുവിന്റെ ആരോപണം.
ഇടത് അധ്യാപക സംഘടനാ അനുകൂലികളും മന്ത്രി ആർ ബിന്ദുവും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തുന്നു.പകൽ വെളിച്ചത്തിൽ റീ കൗണ്ടിങ് വേണമെന്ന കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശനൻറെ നിർദേശപ്രകാരമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറി കോളജിലെ മുൻ അധ്യാപിക കൂടിയായ മന്ത്രി ആർ. ബിന്ദുവിന്റെ നിർദ്ദേശപ്രകാരമാണെന്നും കെഎസ്‍യു ആരോപിക്കുന്നു .
കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ നിരാഹാരം കളക്ട്രേറ്റിന് മുന്നിൽ തുടരുകയാണ്.