കാസർകോട്: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രധാന കണ്ണിയായ ജയ്സൺ മുകളേലിന്റെ ഓഫീസിൽ പരിശോധന. കാഞ്ഞങ്ങാട്ടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്. ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ജയ്‌സൺ.
അതേസമയം കേസിലെ പ്രതിയായ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. രഞ്ജുവിനെ കണ്ടെത്താൻ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ കാർഡ് തയ്യാറാക്കിയ സംഭവത്തിലെ മുഖ്യകണ്ണിയാണ് രഞ്ജു. കാർഡ് നിർമ്മിക്കാൻ പ്രതികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയത് രഞ്ജുവാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അറസ്റ്റിലായ നാലുപേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഡിജിപിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്.യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.