ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയവർ സുരക്ഷിതർ. തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വന്നു. 41 തൊഴിലാളികളാണ് പത്ത് ദിവസമായി തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. എൻഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ വഴിയാണ് ദൃശ്യങ്ങൾ പകർത്തിയത്.
രക്ഷാപ്രവർത്തനം പത്താം ദിവസത്തിലേക്ക് കടന്നു. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചുള്ള രക്ഷാദൗത്യം ഉച്ചയോടെ ആരംഭിക്കും. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നൽകി.
സിൽകാരയിലെ ദേശീയപാതയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തെ രക്ഷാപ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.