ആലുവയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പണം തട്ടിയ സംഭവം; മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

0

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന ആരോപണത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഹസീനയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ഹസീനയുടെ ഭര്‍ത്താവ് മുനീറാണ് പണം തട്ടിയത്.

 

കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എടിഎമ്മില്‍ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞാണ് മുനീര്‍ കുട്ടിയുടെ പിതാവിന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കുന്നത്. ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മുനീറിന്റെ കൈവശമായിരുന്നു എടിഎം കാര്‍ഡ് ഉണ്ടായിരുന്നത്. 1,20,000 രൂപ മുനീര്‍ കൈക്കലാക്കുകയായിരുന്നു.

 

പിന്നീട് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി ചോദിക്കുമ്പോഴാണ് സംഭവം വിവാദമാകരുതെന്ന് കരുതി 70,000 രൂപ തിരികെ കൊടുക്കുന്നത്. അതിനുശേഷം 50,000 രൂപയാണ് ബാക്കി കൊടുക്കാനുണ്ടായിരുന്നു. വാര്‍ത്ത വിവാദമായതോടെ മുനീര്‍ കുട്ടിയുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടു. വാര്‍ത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് മുനീര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

പണമിടപാട് വ്യക്തിപരമായ കാര്യമാണെന്ന് മാധ്യമങ്ങളോട് പറയാമായിരുന്നില്ലേ എന്നും മുനീര്‍ ചോദിച്ചു. തനിക്ക് കളവ് പറയാന്‍ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവുമായി നടത്തിയ സംഭാഷണം പുറത്തുവന്നിരുന്നു.

 

ഇതിനിടെ വിഷയത്തില്‍ വിശദീകരണവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്ത് വന്നു. കുട്ടിയുടെ കുടുംബം തന്നെ വന്ന് കണ്ടപ്പോഴാണ് പണം കൊടുത്തെന്ന് പറഞ്ഞത്. തുടര്‍ന്ന് മുനീറിനെ കണ്ട് സംസാരിച്ചപ്പോഴാണ് പണം കൊടുത്തിട്ടില്ലെന്ന് അറിഞ്ഞത്. പരാതിയുണ്ടെങ്കില്‍ , പൊലീസില്‍ പരാതി കൊടുക്കാമെന്ന് കുടുംബത്തോട് അന്ന് തന്നെ പറഞ്ഞിരുന്നു. നീതീകരിക്കാന്‍ കഴിയാത്ത സംഭവമാണ് നടന്നത്. മുനീര്‍ തന്നെയും കബളിപ്പിച്ചെന്നും മുനീര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here