ബംഗളുരു: മലയാളി യുവാവിനെ ലിവ്-ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു. ബംഗളുരുവിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ ജാവേദ്(29) എന്നായാളാണ് മരിച്ചത്. കഴിഞ്ഞ മൂന്നരവർഷമായി ഇയാൾക്കൊപ്പം താമസിച്ചിരുന്ന രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയത്. കർണാടകത്തിലെ ബെലഗാവി ജില്ലയാണ് രേണുകയുടെ സ്വദേശം. ബംഗളുരുവിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്.
കഴിഞ്ഞ മൂന്നരവർഷമായി ഇവർ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സർവീസ് അപ്പാർട്ട്മെന്‍റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു. ബെന്നർഘട്ട റോഡിൽ ഹൂളിമാവിലെ അക്ഷയനഗറിലെ സർവീസ് അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം നടക്കുമ്പോൾ ഇരുവരും താമസിച്ചിരുന്നത്. രേണുകയ്ക്ക് ആറു വയസുള്ള ഒരു മകളുണ്ട്.
ഇരുവരും തമ്മിൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നതായി അയാൽവാസികൾ പറഞ്ഞു. അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്‍റെ നെഞ്ചിൽ കുട്ടിയത്. ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്‍റിലെ അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടൻതന്നെ ജാവേദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.