അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

0

തിരുവനന്തപുരം: അപകടമുണ്ടായി വാഹനം റോഡില്‍ കിടന്നാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ? പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങള്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. സാധ്യമെങ്കില്‍ എത്രയും പെട്ടെന്ന് വാഹനങ്ങള്‍ മാര്‍ഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയില്‍ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. മാറ്റിയിടാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ വാഹനത്തിന്റെ സമീപത്ത് വാണിംഗ് ട്രയാങ്കിള്‍ സ്ഥാപിക്കേണ്ടതും അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുമാണെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന കുറിപ്പാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചത്.
കുറിപ്പ്:

അപകടമുണ്ടായി വാഹനം റോഡില്‍ കിടന്നാല്‍ പോലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?

പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങള്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങള്‍ 2017-ല്‍ പരിഷ്‌കരിച്ച് ഡ്രൈവിംഗ് റെഗുലേഷന്‍ 2017 പുറത്തിറക്കിയപ്പോള്‍ അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആയവ താഴെ കൊടുക്കുന്നു.

1. അപകടത്തില്‍പ്പെട്ട വാഹനത്തിലെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരെയും പരിശോധിക്കുകയും ആവശ്യമെങ്കില്‍വൈദ്യസഹായവും തേടേണ്ടതുമാണ്. പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണ ഉദ്യേഗസ്ഥനുമായി സഹകരിക്കേണ്ടതുമാണ്.

2. സ്വന്തം വാഹനത്തിന്റെയും മറ്റു വാഹനത്തിന്റെയും രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തേണ്ടതും ഇങ്ങനെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് മറ്റു വാഹനത്തിലെ യാത്രക്കാരോ ഡ്രൈവറോ തടസ്സപ്പെടുത്താന്‍ പാടില്ലാത്തതും ആകുന്നു.

3 . സാധ്യമെങ്കില്‍ എത്രയും പെട്ടെന്ന് വാഹനങ്ങള്‍ മാര്‍ഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയില്‍ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണ്. മാറ്റിയിടാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ വാഹനത്തിന്റെ സമീപത്ത് വാണിംഗ് ട്രയാങ്കിള്‍ സ്ഥാപിക്കേണ്ടതും അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുമാണ്.

4. ഡ്രൈവര്‍മാര്‍ പേര്, ഫോണ്‍നമ്പര്‍, മേല്‍വിലാസം, രജിസ്‌ട്രേഷന്‍ ,ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറേണ്ടതുമാണ്.

5 .അപകടത്തിന് ഇരയായ വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവറും പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ പരസ്പരം പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്നതില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കേണ്ടതാണ്.

6. ഒരു സൗഹൃദ രീതിയിലുള്ള ഒത്തുതീര്‍പ്പത്തിന് സാധിക്കുന്നില്ല എങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വരുന്നത് വരെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് തുടരേണ്ടതാണ്.

സംസ്‌കാര പൂര്‍ണ്ണമാകട്ടെ നമ്മുടെ നിരത്തുകള്‍ !

LEAVE A REPLY

Please enter your comment!
Please enter your name here