തിരുവനന്തപുരം: മാലദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായുള്ള രാജ്യത്തെ ഏക പോളിങ് ബൂത്ത് തിരുവനന്തപുരത്ത്. രാജ്യത്തുള്ള 400 മാലദ്വീപ് വോട്ടർമാർക്കായാണ് തിരുവനന്തപുരത്തെ മാലദ്വീപ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ പോളിങ് ബൂത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതേത്തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മാലദ്വീപ് വോട്ടർമാർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
മാലദ്വീപ് വോട്ടർമാരിൽ കൂടുതൽ പേരും കേരളത്തിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്നവരാണ്. ബംഗളുരു, ഡൽഹി, ചെന്നൈ എന്നീ നഗരങ്ങളിൽനിന്നും മാലദ്വീപ് സ്വദേശികൾ കുടുംബസമേതം വോട്ട് ചെയ്യാനായി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഇതോടെ നഗരത്തിലെ ഹോട്ടലുകളിലും തിരക്കേറി. കുമാരപുരത്തെ കോൺസുലേറ്റ് ജനറൽ ഓഫീസിലെ പോളിങ് ബൂത്തിനായി കേരള പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രധാനമായും ചികിത്സസംബന്ധമായ ആവശ്യങ്ങൾക്കായാണ് മാലദ്വീപ് സ്വദേശികൾ തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ എത്തിയിട്ടുള്ളത്. ഹൃദ്രോഗം, ക്യാൻസർ, വന്ധ്യത ചികിത്സ എന്നിവയ്ക്കായി നിരവധി മാലദ്വീപ് സ്വദേശികൾ കേരളത്തിലെ വിവിധ ആശുപത്രികളിൽ എത്തുന്നുണ്ട്. കേരളത്തിൽ മാലദ്വീപ് സ്വദേശികൾ കൂടുതലായി എത്തുന്നത് തിരുവനന്തപുരത്താണ്.